

തിരുവനന്തപുരം : കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തെ ചൊല്ലി നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. തട്ടിപ്പ് സ്വന്തം ശീലങ്ങളില്‍ നിന്നാണ് പറയുന്നതെന്നും നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിച്ചു.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിനായി സഭ ചേര്‍ന്ന് ഉടന്‍ തന്നെയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ചട്ടം 300 പ്രകാരം മന്ത്രി എം ബി രാജേഷ് സ്പീക്കറുടെ അനുമതി തേടിയതിന് പിന്നാലെ, ഇതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞ് സഭ ബഹിഷ്കരിക്കുന്നതായി വി ഡി സതീശന് പ്രഖ്യാപിച്ചു.
‘ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും സമരത്തിലാണ്. അതിനാല്‍ സഹകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. ഇന്ന് രാവിലെ എല്ലാ പത്രങ്ങളിലും ഇതുസംബന്ധിച്ച് പരസ്യം വന്നതാണ്. എന്നാല്‍ റൂള്‍ 300 സേറ്റ്മെന്റ് മുഖ്യമന്ത്രിക്ക് അവതരിപ്പിക്കാന്‍ വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് സഭ സമ്മേളനം കൂടുകയാണ്. എന്തു പ്രസക്തിയാണ് ഇതിനുള്ളത്. കേരളം അതീവ ദരിദ്രരഹിത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ്.ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. രാവിലെ പത്രത്തില്‍ വന്ന പരസ്യം റൂള്‍ 300 അനുസരിച്ച് വായിക്കുന്നതില്‍ എന്തു പ്രസക്തിയാണ് ഉള്ളത്.ഞങ്ങള്‍ ബഹിഷ്കരിക്കുന്നു’- വി ഡി സതീശന് പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് ഉചിതമായ മാര്‍ഗം എന്ന് കണ്ടുകൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ന്റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദാരിദ്ര്യ നിര്‍ണ്ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചു. നേരത്തെ തന്നെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞതാണ്. ഇക്കാര്യങ്ങളെല്ലാം പരസ്യമായ കാര്യമാണ്. എന്തിനാണ് പ്രതിപക്ഷം ഇതിനെയൊക്കെ ഭയപ്പെടുന്നത് എന്നത് മനസിലാവുന്നില്ല. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രഖ്യാപിച്ചത്. നാടിനെയും ലോകത്തെയും അറിയിക്കുന്നതിന്് ഉചിതമായ മാര്‍ഗം എന്ന് കണ്ടുകൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പ് സ്വന്തം ശീലങ്ങളില്‍ നിന്നാണ് പറയുന്നത്. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറ്. ജനങ്ങള്‍ നല്കിയ അംഗീകാരത്തിന്റെ അടിസ്ഥാനം തന്നെ പറഞ്ഞത് നടപ്പാക്കുമെന്നതാണ്. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. നടപ്പാക്കിയ കാര്യം നിലനിര്‍ത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി ഡി സതീശന് മാധ്യമങ്ങളോട്
സര്‍ക്കാര്‍ തന്നെ നിയമസഭ സമ്മേളനം പ്രഹസന്നമാക്കി മാറ്റിയിരിക്കുകയാണെന്ന് സഭ ബഹിഷ്കരിച്ച ശേഷം വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ‘അതിദാരിദ്ര്യ മുക്ത കേരളം എന്ന് പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ ഒരു ചര്‍ച്ചയുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ റൂള്‍ 300 പ്രസ്താവന. അതായത് അത് അദ്ദേഹം വായിക്കും, കേട്ടു നമ്മള് മടങ്ങിപ്പോകണം.
ഒരു ചര്‍ച്ചയുമില്ലാതെ അതിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ച് നിയമസഭ വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ഈ പറയാന്‍ പോകുന്ന കാര്യങ്ങളൊക്കെ എല്ലാ മാധ്യമങ്ങളിലും പരസ്യമായി വന്ന കാര്യമാണ്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം ശുദ്ധ വെട്ടിപ്പാണ്. പച്ചനുണകളുടെ സമാഹരമാണിത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി നടത്തുന്ന പി ആര് പ്രൊപഗണ്ടയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്’- വി ഡി സതീശന് കുറ്റപ്പെടുത്തി.