

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷമായ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. ലോക്സഭയിൽ നൽകിയ നോട്ടീസിൽ 130 എംപിമാരും, രാജ്യസഭയിൽ നൽകിയ നോട്ടീസിൽ 63 എംപിമാരും ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യത്ത് ഇതാദ്യമായിട്ടാണ് പാർലമെന്റിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് നൽകുന്നത്. ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെ അംഗങ്ങളും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും ആം ആദ്മി പാർട്ടിയും (എഎപി) ഇന്ത്യ മുന്നണിയുടെ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ചില സ്വതന്ത്ര എംപിമാരും നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം പ്രധാനമായും ഏഴ് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നും ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ആരോപിക്കുന്നു.