കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവല്ലയിലെത്തി. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപ യാത്ര 21 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രായഭേദമന്യേ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നഗരവീഥികളില്‍ നില്‍ക്കുന്നത്.
കനത്ത ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. പുലര്‍ച്ചയോടെ മാത്രമേ തിരുനക്കരയില്‍ എത്താന്‍ സാധിക്കുകയുള്ളു. ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ച വാഹനവ്യൂഹം പുലര്‍ച്ചെ മൂന്നരയോടെയാണ് ചെങ്ങന്നൂരില്‍ എത്തിയത്. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.അർധരാത്രിയിലും മഴയിലും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. കനത്ത ജനത്തിരക്ക് കാരണം പലപ്പോഴും ബസിന് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പൊലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്പോൾ ജനം ബസിന്റെ ചില്ല് ജനാലയിൽ തട്ടി അലമുറയിട്ടു. ചാണ്ടി ഉമ്മനും നേതാക്കൾക്കും വണ്ടിയുടെ ചില്ലിൽ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യർഥിക്കേണ്ടിവന്നു.
വഴിയോരങ്ങളില്‍ ജനലക്ഷങ്ങൾ കാത്തുനില്‍ക്കുന്നതിനാൽ വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. ഉമ്മൻചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസ്സിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനിൽക്കുന്ന വൻ ജനാവലിയ്ക്കു നടുവിലൂടെ എത്താൻ പുലർച്ചെയാകും. ഇന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.