ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്റെ വീട്ടിലാണ് പൊതുദര്‍ശനം നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാ നഗറിലുള്ള വസതിയിലെത്തിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ഇവിടെ എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.മുതിര്‍ന്ന നേതാക്കള്‍ പലരും എത്തുന്നതിനാല്‍ പരിസരം കനത്ത സുരക്ഷയിലാണ്. പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ നിരവധി ബംഗളൂരു മലയാളികളാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്.
മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാകും ജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുക. പതിനൊന്നോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും. മൃതദേഹം ബംഗളൂരുവിൽനിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചശേഷം പിന്നീട് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും.
പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.