ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഉന്നതാധികാര സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യമെമ്പാടും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ സമിതിക്ക് ഏകാഭിപ്രായമാണെന്ന് സമിതി അധ്യക്ഷനും മുന്‍ രാഷ്ട്രപതിയുമായ രാം നാഥ് കോവിന്ദ് വ്യക്തമാക്കി . 11,000 പേജുകളുളള റിപ്പോർട്ടാണ് കൈമാറിയത്.
2029 ഓടെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പു കളും ഒരുമിച്ച് നടത്തി തുടക്കമിടാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 ദിവസത്തിനുള്ളില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളും നടത്താം. ഭാരതത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് ഈ ആശയം സഹായിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണവും സുഗമമാക്കാനും ഇത് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന കമ്മീഷണര്‍മാരുമായി ആലോചിച്ച് പൊതുവായ വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും കൊണ്ടുവരാം. പുതിയ തീരുമാനം നിലവിൽ വരികയാണെങ്കിൽ ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും മാറ്റേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പുതിയ ആശയം നടപ്പാക്കുമെന്നും ബിജെപി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, ഏതെങ്കിലും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ നിലംപതിച്ചാല്‍ പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താമെന്നും സമിതി ശിപാര്‍ശയില്‍ പറയുന്നു. എന്നാല്‍ അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അഞ്ച് വര്‍ഷം കാലാവധിയുണ്ടാവില്ല. പൊതു തെരഞ്ഞെടുപ്പിനൊപ്പം വീണ്ടും ഈ സര്‍ക്കാരും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെയോ മറ്റ് ന്യൂനതകളിലുടെയോ അധികാരം നഷ്ടമായാല്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ശിപാര്‍ശയിലുണ്ട്.
പൊതു തെരഞ്ഞെടുപ്പ് എന്ന ആശയം 1967 വരെ രാജ്യത്ത് ഉയന്നിരുന്നുവെങ്കിലും ഇതിനകം നാല് തവണ മാത്രമാണ് അപ്രകാരം നടന്നത്. 1968-69ല്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാകാതെ നിലംപതിച്ചതോടെയാണ് ഇതില്‍ മാറ്റം വന്നത്.2014ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത്. രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന് ചെയര്മാന് എന്‍.കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ എന്നിവരും ഉള്‍പ്പെടുന്ന സമിതിയാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്.