


തൃശൂർ: ഗർഭിണിയായ നഴ്സിനെ അടക്കം ഡോക്ടർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നഴ്സുമാരുടെ സമരം. വെള്ളിയാഴ്ച പണിമുടക്കുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. ശമ്പള വർധനയുമായി ബന്ധപ്പെട്ടു തൃശൂർ ലേബർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നഴ്സുമാർക്ക് മർദനമേറ്റത്. ആശുപത്രിയുടെ എംഡികൂടിയായ ഡോക്ടറാണ് മർദിച്ചതെന്ന് നഴ്സുമാർ പറയുന്നു.
കൈപ്പറമ്പ് നൈൽ ആശുപത്രിയുടെ എംഡി ഡോ. അലോക് മർദിച്ചെന്നാണു പരാതി. യുഎൻഎ സംഘടനാ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. ചർച്ച യിൽ നഴ്സുമാരുടെ ശന്പളവർധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാൻ അലോക് തയാറായില്ല. തുടർന്ന് അസ്വസ്ഥനായ ഡോക്ടർ, നഴ്സുമാർ ഇരുന്നിരുന്ന കസേരയ്ക്കു മുകളിലൂടെ ചാടിക്കടന്ന് അവിടെനിന്ന് ഓടിപ്പോകുകയിരുന്നു.
ഇതിനിടെ പലരെയും മർദിച്ചതായും ആറുമാസം ഗർഭിണിയായ നഴ്സിന്റെ വയറ്റിൽ ചവിട്ടിയതായും പറയുന്നു. ഇവരും പരിക്കേറ്റ മറ്റൊരു നഴ്സും തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആറു പേർക്കു പരിക്കേറ്റതായി പറയുന്നു.ശമ്പള വർധനയുമായി ബന്ധപ്പെട്ട് എട്ടു തവണ ലേബർ ഒഫീസിൽ ചർച്ച നടന്നിരുന്നു. എന്നാൽ, യാതൊരു തീരുമാനവും ഉണ്ടായില്ലെന്നു നഴ്സുമാർ പറഞ്ഞു.