കാസർകോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിൽ വരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സർക്കാരായിട്ടാണ് അവ പ്രവർത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികച്ച പ്രവർത്തനം നടത്തേണ്ടത്. വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടിൽ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുൻകൈ തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.