ബംഗളൂരു : കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന് ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികള്‍ സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്സി നിരോധന ഉത്തരവിനെതിരേ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. ബൈക്ക് ടാക്സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.
എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വർ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടീസ് അയച്ച ഡിവിഷന് ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും.
ഗതാഗത വകുപ്പിന്റെയും ഓട്ടോ, ടാക്സി യൂണിറ്റുകളുടെയും എതിർപ്പിനെ തുടർന്ന് 2019ൽ തന്നെ സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ പിൻബലത്തിലാണ് ബൈക്ക് ടാക്സികൾ പ്രവർത്തിച്ചിരുന്നത്.