ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ലെന്നും മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.ചെറുകിട വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ചില ബാങ്കുകള്‍ നിഷ്കരുണം വായ്പാ തിരിച്ചടവ് രീതികള്‍ പിന്തുടരുന്നു എന്ന പരാതി ഞാന്‍ കേള്‍ക്കുന്നുണ്ട്. വായ്പ തിരിച്ചടവ് പ്രക്രിയയില്‍ കടുപ്പമേറിയ നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ എല്ലാ പൊതുസ്വകാര്യ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞു,
I have heard complaints about how mercilessly loan repayments have been followed up by some banks. The government has instructed all banks, both public and private, that harsh steps should not be taken when it comes to process of loan repayments and they should approach the… pic.twitter.com/vSbDVXVeAt— Nirmala Sitharaman Office (@nsitharamanoffc) July 24, 2023
ഇത്തരത്തില്‍ വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അത് നിയമപ്രകാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം നിരീക്ഷിച്ചിരുന്നു.വായ്പാ തിരിച്ചടവിനായി ബാങ്ക് ചുമതലയേല്‍പ്പിക്കുന്ന സ്വകാര്യ ഏജന്റുമാർ ബലാല്‍ക്കാരമായി ഇത്തരം നടപടികള്‍ എടുക്കുന്നത് അനുവദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കര്‍ഷകരുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഏജന്റുമാർ നടത്തുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
സ്വകാര്യ ഏജന്റുമാരെ ഉപയോഗിച്ച് പണം പിരിക്കുന്ന ബാങ്ക് നടപടികള്‍ക്കെതിരെ റിസര്‍വ് ബാങ്ക് 2008-ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ വായ്പാ തിരിച്ചടവ് നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും സര്‍ക്കുലറിലുണ്ട്. ബാങ്കുകള്‍ അവരുടെ വായ്പാ തിരിച്ചടവ് രീതികള്‍ ഇടയ്ക്ക് പുനപരിശോധിക്കണമെന്നും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അങ്ങനെ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോണ്‍ തിരിച്ചടവ് നടപടിക്രമങ്ങള്‍ നടത്തിയ ഏജന്റുമാർ നിര്‍ദേശങ്ങൾ പാലിക്കാത്തതിനാല്‍ ആര്‍ബിഎല്‍ ബാങ്ക് 2.27 കോടി രൂപ പിഴടയ്ക്കണമെന്ന് ആര്‍ബിഐ ഉത്തരവിറക്കിയിരുന്നു.