


കോഴിക്കോട്: നിപ സംശയത്തെ തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഹൈറിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടേത് അടക്കം കൂട്ടിച്ചേര്‍ത്ത് സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതിൽ 213 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ നിപ ബാധ സ്ഥീരികരിച്ചവരുടെ എണ്ണം മൂന്നായി. ആദ്യം മരണപ്പെട്ടയാളുടെ ഒമ്പത് വയസുകാരൻ മകൻ വെന്റിലേറ്ററിൽ തുടരുകയാണ്.