കൊച്ചി : പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയിൽ എംവി ഗോവിന്ദന്റെ ലേഖനം. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും. എൽഡിഎഫ് പിന്തുണയിൽ ജയിച്ച പി വി അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
നിലമ്പൂർ വലതുപക്ഷത്തിന്റെ രാവണൻ കോട്ടയല്ല. നിലമ്പൂരിൽ ഇപ്പോൾ 1980ലെ സമാന രാഷ്ട്രീയ സാഹചര്യമാണ്. എൽഡിഎഫിന്റെ ഭരണ മികവ് നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാവുമിത്. അൻവർ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ധൈര്യമില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ കൂടെ നിർത്താൻ യുഡിഎഫിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്. രണ്ടുദിവസത്തിനകം എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ജൂൺ ഒന്നിന് മുഖ്യമന്ത്രി നിലമ്പൂരിലെത്തുമെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.