ന്യൂഡല്‍ഹി : ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
1961-ലെ ആദായനികുതി നിയമത്തെ അപേക്ഷിച്ച് 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം, വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും.
പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കു പകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും.
ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്.