തിരുവനന്തപുരം : നിയമങ്ങൾ ലംഘിച്ച് റോഡിൽ ബൈക്ക് അഭ്യാസം നടത്തുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 30 ഓളം ബൈക്ക് റെഡേഴ്സ് പിടിയിൽ. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ സ്പെഷൽ ഓപ്പറേഷനിലാണ് ഫ്രീക്കന്മാരും അവരുടെ വാഹനങ്ങളും കുടുങ്ങിയത്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ജില്ലയിൽ ഹൈവേ ഉൾപ്പെടെയുള്ള റോഡുകളിൽ മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്ന രീതിയിൽ റാഷ് ഡ്രൈവ്, ബൈക്ക് സ്റ്റണ്ട് എന്നിവ ചെയ്യുകയും അത് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പ്രചരിപ്പിച്ച് താരമാകാൻ ശ്രമിച്ച യുവാക്കളെയാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് എന്നിവ നിരീക്ഷിച്ച് നടപടിയെടുത്തത് .കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ചും രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതേയും രജിസ്റ്റർ ചെയ്ത കളർമാറ്റിയും ഓടുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്.
അമിതവേഗതയിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ ചെക്കിംഗിലൂടെ കണ്ടെത്തതാനും നിയമ നടപടി സ്വീകരിക്കാനും പരിമിതികൾ ഉള്ളതിലാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റുചെയ്യപ്പെടുന്ന വീഡിയോകൾ കണ്ടെത്തി നടപടികൾ എടുക്കാൻ ആർടിഒ തീരുമാനിച്ചത്.
മുപ്പതോളം റൈഡർമാരെയാണ് പരിശോധനകളിൽ തിരിച്ചറിഞ്ഞത്. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ വലിയ തുക ഫൈനുകൾ നൽകുകയും ചെയ്തു. പിടിക്കപ്പെട്ടവർ വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്കും കടക്കും. ഇത്തരത്തിലുള്ള നിരവധി പ്രൊഫൈലുകൾ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്പെഷൽ ഓപ്പറേഷൻ തുടരുമെന്നും എൻഫോഴ്സ് മെന്റ് ആർടിഒ അജിത് കുമാർ അറിയിച്ചു.