തിരുവനന്തപുരം: സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തികച്ചും രാഷ്ട്രീയമായ നിലപാടുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീഗിനെ സംബന്ധിച്ച് അവർ യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന ഒരു പാർട്ടിയാണ്. ഒരു പാർട്ടിയെന്ന നിലയിൽ അവർക്ക് സെമിനാറിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന നിലപാടിലാണ് അവരിപ്പോൾ എത്തിച്ചേർന്നിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു .
ലീഗ് പങ്കെടുക്കാത്തത് പാർട്ടിക്ക് തിരിച്ചടിയല്ല. ലീഗിൽ ഭിന്നിപ്പുണ്ടാക്കാനും തങ്ങൾ ശ്രമിച്ചിട്ടില്ല. സിപിഎമ്മിനെ സംബന്ധിച്ചു ഈ വിഷത്തിന്റെ തുടക്കം മാത്രമാണ് ഇത്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനു വ്യക്തമായ സമീപനമില്ല . ഓരോ സംസ്ഥാനത്തും അവർക്ക് ഓരോ രീതിയിലാണ് സമീപനം. മാത്രമല്ല അവർ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യം ഉള്ളതു കൊണ്ടാണ് സെമിനാറിലേക്ക് കോൺഗ്രസിനെ വിളിക്കേണ്ടതില്ല എന്നു പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ നിലപാടുള്ളവരും മൃദു ഹിന്ദുത്വ നിലപാടുള്ള കോൺഗ്രസിനേയും മാറ്റി നിർത്തി ബാക്കി എല്ലാ വിഭാഗക്കാരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഇക്കാര്യത്തിലെ പാർട്ടി നിലപാട്. ആ നിലപാടിന്റെ ഭാഗമായാണ് ദേശീയ സെമിനാറു പോലെ പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാർ സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
വിവിധ വിഭാഗങ്ങൾ ഈ സെമിനാറിന്റെ ഭാഗമാകും. മുസ്ലിം സമുദായം, ക്രിസ്തീയ ജന വിഭാഗത്തിലെ വളരെ ആരാധ്യരായ വ്യക്തികൾ, പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി വിഭാഗം, വീരഭദ്രനെ പോലെയുള്ള പ്രമുഖരടക്കമുള്ളവരും ഇതിന്റെ ഭാഗമാകുന്നു. അങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള ഒരു വലിയ ഐക്യമാണ് ഈ വരുന്ന 15നു കോഴിക്കോട് നടക്കുന്ന സെമിനാറിന്റെ ഭാഗമായി ഉണ്ടാകുക.
ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് ബിജെപിക്ക് താത്പര്യമില്ല. പിന്നിലെ ഉദ്ദേശം ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അവർ പറഞ്ഞ മൂന്നാമത്തെ കാര്യമാണിത്. അയോധ്യയിൽ രാമക്ഷേത്രം അവർ പൂർത്തിക്കാൻ ഒരുങ്ങുന്നു. മറ്റൊന്നു കശ്മീരിന്റെ 370ാം വകുപ്പ് എടുത്തു കളഞ്ഞത്. മൂന്നാമത്തെ കാര്യമാണ് ഏക സിവിൽക്കോഡ്. പിന്നിലെ ഉദ്ദേശം വർഗീയ ധ്രൂവീകരണം മാത്രമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ചാതുർവർണ്യം നടപ്പിലാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ഫാസിസത്തിലൂടെ മാത്രമേ അതു നടപ്പാക്കാൻ സാധിക്കു. പാർട്ടി ഫാസിസത്തിലേക്കുള്ള യാത്രയെ തടയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ തുടക്കം മാത്രമേ അയിട്ടുള്ളു. അതിന്റെ പ്രതിരോധ മാർഗമെന്ന നിലയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണി നിരത്താനാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.