തിരുവനന്തപുരം : സംഘപരിവാർ അനുഭാവിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കോൺസിലാക്കിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്, സംഘപരിവാർ അനുകൂലിയായ കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്. ലീഗ് അനുകൂലയായ ആളുടെ ഭർത്താവാണ് ഇതുവരെ സ്റ്റാൻഡിങ് കോൺസലായിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അഡ്വ. കൃഷ്ണരാജിനെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ചത്.