മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുസ്ലീം ലീഗിന്റെ നിലപാട് അറിയിച്ചത്.
‘‘കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിന്റെ പ്രധാനഘടകക്ഷിയാണ് മുസ്ലിം ലീഗ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാം.’’– സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏക സിവൽ കോഡ് വിഷയത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാർ പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇതു മാറരുത്. ഇതൊരു ദേശീയ വിഷയമാണിത്. ഇതിൽ പാർലമെന്റിൽ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോൺഗ്രസുമായി ചേർന്നാണ് ബില്ലിനെ എതിർത്ത് തോൽപ്പിക്കേണ്ടത്. ഇവിടെ സെമിനാർ നടത്തി ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കും.’’– കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുടെ നിലപാടും ലീഗ് യോഗത്തിൽ ചർച്ചയായി. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്. അതേസമയം, ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു വ്യക്തമാക്കി സമസ്ത രംഗത്തെത്തി. സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു.