പത്തനംതിട്ട : പ്രസവശേഷം ചികിത്സയിലായിരുന്ന യുവതിയെ ഇഞ്ചക്ഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ദീർഘകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കായംകുളം കണ്ടല്ലൂർ വെട്ടത്തേരിൽ അനുഷ (25) യാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ (24)യെയാണ് ഇവർ പരുമലയിലെ ആശുപത്രിയിൽ വെച്ച് ഇഞ്ചക്ഷൻ ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
എയർ എംബോളിസം എന്ന രീതിയാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. രക്തധമനികളിൽ വായു കയറി രക്തയോട്ടം നിലയ്ക്കുകയും തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ സംഭവിച്ച് മരണം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എയർ എംബോളിസം. ഫാർമസി കോഴ്സ് പഠിച്ച പ്രതി അനൂഷയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് അരുണുമായുള്ള അടുപ്പമാണ് കൃത്യം ചെയ്യാൻ പ്രേരണയായതെന്നും പൊലീസ് കണ്ടെത്തി.
കൃത്യം നടത്താന് സിറിഞ്ചും കോട്ടും വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിൽ അനുഷയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കടയുടമ യുവതിയെ തിരിച്ചറിഞ്ഞു.നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തി പലതവണ സ്നേഹയുടെ കൈയിൽ സിറിഞ്ചുപയോഗിച്ച് കുത്തിയെങ്കിലും അതെല്ലാം തൊലി പുറത്തായതാണ് രക്ഷപെടാൻ കാരണമായത്. ഞരമ്പിലൂടെ വായു കയറിയിരുന്നെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയായിരുന്നുവെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് നഴ്സിന്റെ വേഷം ധരിച്ച് സ്നേഹയുടെ മുറിയിൽ എത്തിയ പ്രതി അനൂഷ ഡിസ്ചാർജ് ആകുന്നതിന് മുൻപ് ഇഞ്ചക്ഷൻ ഉണ്ടെന്ന് പറഞ്ഞ് കുത്തിവച്ചത്. ഡിസ്ചാർജ് ചെയ്തുവെന്നും ഇനി മരുന്നും ഇഞ്ചക്ഷനും ഒന്നുമില്ലന്നാണല്ലോ നേരത്തെ പറഞ്ഞതെന്നും സ്നേഹയുടെ മാതാവ് പറഞ്ഞെങ്കിലും ഇത് വകവയ്ക്കാതെ ഇഞ്ചക്ഷൻ നൽകുകയായിരുന്നു. രണ്ട് തവണ ആവർത്തിച്ചതോടെ സംശയം തോന്നിയ സ്നേഹയും മാതാവും ബഹളംവച്ചു.
ആശുപത്രി ജീവനക്കാർ ഓടിയെത്തുമ്പോഴും അനുഷ ഇഞ്ചക്ഷൻ എടുക്കുന്ന ശ്രമത്തിലായിരുന്നു. ആശുപത്രിയിലെ നഴ്സ് അല്ലെന്ന് മനസിലാക്കിയ ജീവനക്കാർ അനുഷയെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു.പുളിക്കീഴ് പൊലീസ് എത്തി അനുഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഞരന്പിൽ സിറിഞ്ചിൽനിന്നു വായുകയറ്റി എംബോളിസം മാർഗത്തിലൂടെ കൊല്ലാനായിരുന്നു ശ്രമം.
പിടിയിലായ അനുഷ സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ്. ഇവർ മുൻപ് ഫാർമസിസ്റ്റായി മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇവിടെനിന്നു ലഭിച്ച അറിവാണ് നഴ്സിന്റെ വേഷം ധരിച്ച് കൊലപ്പെടുത്തുവാൻ പ്രചോദനമായതെന്നാണ് പൊലീസ് കണ്ടെത്തൽ.രണ്ട് വിവാഹം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭർത്താവ് ഗൾഫിലാണ്. ആദ്യ ഭർത്താവിൽനിന്ന് ഇവർ വിവാഹമോചനം നേടിയിരുന്നു. ചികിത്സയിൽ കഴിയുന്ന സ്നേഹയുടെ ഭർത്താവ് അരുണും പ്രതി അനുഷയും തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ട്.
സ്നേഹയെ ഒഴിവാക്കി അരുണിനൊപ്പം ജീവിക്കാനാണ് അനുഷ ഈ ക്രൂരതയ്ക്ക് തുനിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തി. അരുണിന് ഈ കൃത്യത്തിൽ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്നേഹ ഡിസ്ചാർജാകുന്ന വിവരവും താമസിക്കുന്ന മുറിയും കൃത്യമായി പ്രതി എങ്ങനെയാണ് അറിഞ്ഞതെന്നും അന്വേഷിച്ച് വരുന്നു. ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കും. അനുഷയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നു പൊലീസ് കരുതുന്നു.