ന്യൂഡല്‍ഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. 77 കാരനായ ഹാഫിസ് സയീദ് തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ കഴിയുകയാണ്. 33 വര്‍ഷത്തെ ശിക്ഷ സയീദിന് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന് തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂചിച്ച കേസുകളില്‍ മുമ്പും ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷാകാലയളവുകളില്‍ വര്‍ഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചിലവഴിച്ചിരുന്നു. ചിലസമയങ്ങളില്‍ വീട്ടുതടങ്കലിലും കഴിഞ്ഞു. പാകിസ്ഥാനില്‍ സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാ വിരുദ്ധവും പ്രകോപനകരവുമായ പരാമര്‍ശങ്ങളും ഇയാള്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഹാഫിസ് സയീദിന്റെ മകനും ലഷ്കറെ ത്വയ്ബ നേതാവുമായ ഹാഫിസ് തല്‍ഹ സയീദ് പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ. 2008 നവംബര്‍ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബര്‍ 26-ന് തുടങ്ങിയ ഈ ആക്രമണം നവംബര്‍ 29-ന് ഇന്ത്യന്‍ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ലഷ്കറെ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പാകിസ്താന്‍കാരനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒന്പതുപേര് സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി.