കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ചു. പ്രതിയെ മുക്കം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്. ഒന്നാം പ്രതിയെ പിടി കൂടിയതിൽ സന്തോഷമെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. പൊലീസിൽ പൂർണമായ വിശ്വാസമുണ്ടെന്നും മറ്റ് രണ്ട് പ്രതികളെയും ഉടൻ പിടികൂടണമെന്നും കുടുംബം പറഞ്ഞു. തക്കതായ ശിക്ഷ വാങ്ങി നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസിൽ യുവതിയുടെ രഹസ്യമൊഴി 3 തവണ രേഖപ്പെടുത്തിയിരുന്നു.
ലോഡ്ജ് ഉടമ യും മറ്റു രണ്ടു പേരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്ന് രക്ഷപ്പെടാന്നാണ് ചാടിയതെന്നും മാണ് പൊലിസിന് പെൺകുട്ടി മൊഴി നൽകിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺകുട്ടി താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണിത്. പീഡനശ്രമം ചെറുത്ത പെൺകുട്ടി അലറി കരയുന്നതും ഈ ദൃശ്യങ്ങളിൽ ഉണ്ട്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കത്ത് സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതി, പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർ മുറിയിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ് പിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.