


കൊച്ചി : പെരുമ്പാവൂരില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അന്തരിച്ചു. മുടക്കുഴ ജിഷ ഭവനില്‍ രാജേശ്വരിയാണ്(62) തിങ്കളാഴ്ച വൈകീട്ട് നാലിന് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് കൂവപ്പടി മയൂരപുരം ശ്മശാനത്തില്‍. കുട്ടികളുടെ കളിപ്പാട്ടം വില്‍ക്കുന്ന തൊഴിലായിരുന്നു.
2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. രാജേശ്വരി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്നത്തെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് ജൂണ്‍ 16ന് പ്രതി അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.
2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി 2024 മെയ് 20ന് വധശിക്ഷ ശരിവച്ചു. വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നതായും അന്ന് രാജേശ്വരി പ്രതികരിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.