


തൃശൂര്‍ : മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുണ്ടൂര്‍ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടില്‍ തങ്കമണിയെ(77) റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയത്. അമ്മ വഴിയില്‍ വീണു കിടക്കുകയായിരുന്നു എന്നാണ് മകള്‍ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് ഇത് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മകള്‍ സന്ധ്യ (45), സന്ധ്യയുടെ കാമുകനും അയല്‍വാസിയുമായ ശങ്കരംകണ്ടം ചിറ്റിലപ്പിള്ളി വീട്ടില്‍ നിതിന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തങ്കമണിയുടെ സ്വര്‍ണം പണയം വച്ചതും കേസില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു. പേരാമംഗലം എസ്എച്ച്ഒ കെ സി രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അമ്മയോടൊപ്പം ശങ്കരംകണ്ടത്തെ വീട്ടിലാണ് സന്ധ്യയും ഭര്‍ത്താവും രണ്ട് മക്കളുമടങ്ങിയ കുടുംബം കഴിയുന്നത്. ശനിയാഴ്ച വൈകിട്ട് 4.30ന് വീട്ടില്‍ തങ്കമണിയും സന്ധ്യയും തമ്മില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് സന്ധ്യ അമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു. നിലത്തുകിടന്ന അമ്മയെ സന്ധ്യ തന്നെയാണ് കട്ടിലിലേക്ക് എടുത്തുകിടത്തിയത്. പിന്നീട് നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്നു തങ്കമണിയെ അവരുടെ മുറിയിലേക്ക് മാറ്റിക്കിടത്തുകയും ചെയ്തു. തങ്കമണിയുടെ മാല പൊട്ടിച്ചെടുത്ത് അതിന്റെ പകുതി സന്ധ്യ നിതിന്‍ പണയം വയ്ക്കാന്‍ നല്‍കിയതായും പൊലീസ് പറയുന്നു.
സംഭവത്തിനു ശേഷം സന്ധ്യ വൈകിട്ട് ജിമ്മില്‍ പോയി രാത്രിയോടെ വീട്ടില്‍ തിരിച്ച് എത്തി. ഇതിനിടയില്‍ നിതിന്‍ മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ച് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് രാത്രി ഏറെ വൈകി തങ്കമണിയുടെ മൃതദേഹം വീടിനു പിറകിലൂടെ പറമ്പിലേക്കുള്ള വഴിയില്‍ കൊണ്ടുവന്നിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 6ന് നിതിന്‍ തന്നെ നാട്ടുകാരെ വിളിച്ച് തങ്കമണിയുടെ മൃതദേഹം പറമ്പിലെ വഴിയില്‍ കിടക്കുന്ന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്ട്ടമാണ് കേസില്‍ വഴിത്തിരിവായത്. പ്രതികള്‍ ഇരുവരും മൂന്നര വര്‍ഷമായി പ്രണയത്തിലാണെന്നു പൊലീസ് പറയുന്നു.