തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്നു ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ബിപോർ ജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ ഇടയാക്കിയിരുന്നെങ്കിലും കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത് എത്തിയതോടെ സ്വാധീനം നഷ്ടപ്പെട്ടു. കാലവർഷ കാറ്റ് ദുർബലമാകാൻ കാരണമിതാണ്. അടുത്ത ആഴ്ചയോടെ കാറ്റ് ശക്തി പ്രാപിച്ച് വ്യപക മഴയ്ക്ക് സാദ്ധ്യതയുണ്ട്. 18 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40- 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കി.മീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.
കടലാക്രമണം: ജാഗ്രതാ നിർദ്ദേശം
1. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം
2. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം
3.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം