ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രതിപക്ഷ പാർടികളുടെ പുതിയ കൂട്ടായ്മയായ ‘ഇന്ത്യ’യും ശമനമില്ലാത്ത മണിപ്പുർ കലാപവും രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും സമ്മേളനത്തെ സ്വാധീനിക്കും. മണിപ്പൂർ കലാപത്തിനിടെ യുവതികളെ നഗ്നരാക്കി നടത്തിയ വീഡിയോ രാജ്യത്തെ നടുക്കത്തിലാഴ്ത്തിയതിനു പിന്നാലെയാണ് സമ്മേളനം തുടങ്ങുന്നത് എന്നതിനാൽ പാർലമെന്റിൽ സർക്കാർ മറുപടിക്കായി പ്രതിപക്ഷം സമ്മർദ്ദം ചെലുത്തും.
മണിപ്പുർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് സഭയിൽ മറുപടി നൽകണമെന്ന് പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. മണിപ്പുർ വിഷയം ചർച്ച ചെയ്യാമെന്ന് പ്രതികരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പക്ഷേ, പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയില്ല. മണിപ്പുർ കലാപത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് സിപിഎം, സിപിഐ അംഗങ്ങൾ നോട്ടീസ് നൽകും. പ്രതിപക്ഷ കക്ഷികളുടെ യോഗം വ്യാഴം രാവിലെ 10നു ചേരും. സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുതന്ത്രം ചർച്ച ചെയ്യും.
ആഗസ്ത് 11 വരെ ചേരാൻ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിൽ ആകെ 31 ബിൽ പരിഗണിക്കാനാണ് സർക്കാർ പരിപാടി. ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കാനുള്ള ബിൽ, വനസംരക്ഷണ നിയമഭേദഗതി ബിൽ, ബഹു സംസ്ഥാന സഹകരണസംഘ നിയമഭേദഗതി ബിൽ, വ്യക്തിപരമായ ഡിജിറ്റൽ വിവരങ്ങൾ സംരക്ഷിക്കൽ ബിൽ എന്നിവ ഇതിൽപ്പെടുന്നു. ജനന– -മരണ രജിസ്ട്രേഷൻ വിവരശേഖരത്തെ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള ബില്ലും പരിഗണനയിലുണ്ട്.
1969ലെ ജനന– -മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. ഏക സിവിൽ കോഡിനുള്ള ബിൽ ഈ സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ വഴിവിട്ട ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലും ചർച്ച ആവശ്യപ്പെട്ടതായി സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു.