കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടിരുന്നു.രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുധാകരൻ പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് സുധാകരൻ ഇ.ഡി ഓഫീസിലെത്തിയത്. മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റുന്നത് കണ്ടുവെന്ന മോൻസന്റെ മുൻ ജീവനക്കാരന്റെ മൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് സുധാകരനെ കേസിൽ പ്രതിചേർത്തത്. ഇതിന് പിന്നാലെ ഇ.ഡി വിവരശേഖരണം തുടങ്ങിയിരുന്നു. എന്ത് സാഹചര്യത്തിലാണ് പണം കൈപ്പറ്റിയത്? അത് എന്തിന് വേണ്ടി ഉപയോഗിച്ചു? തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചത്. താൻ സത്യസന്ധമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആളാണ്. ആരിൽനിന്നും പണം കൈപ്പറ്റിയിട്ടില്ല. തന്റെ മറുപടികളിൽ ഇ.ഡി ഉദ്യോഗസ്ഥരും തൃപ്തരാണെന്നും സുധാകരൻ പറഞ്ഞു.