


കോഴിക്കോട് : മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിൽ മുൻമുഖ്യമന്ത്രിയും അന്തരിച്ച മുതിർന്ന നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ പേര് ഒഴിവാക്കിയതില്‍ നീരസം പറയാതെ പറഞ്ഞ് മകനും ലീഗ് നേതാവുമായ ഡോ. എം കെ മുനീര്‍. സ്മാരകങ്ങളേക്കാള്‍ ജനഹൃദയങ്ങളില്‍ ജീവിക്കാനാണ് പിതാവ് ഇഷ്ടപ്പെടുന്നതെന്ന് മുനീർ പറഞ്ഞു.
ഡൽഹി ഓഫീസിൽ പിതാവിന്റെ പേരില്ലാത്തതിൽ തനിക്ക് പരാതിയില്ല. ഒരു പരാതിയും നൽകിയിട്ടില്ല. പാർട്ടിയോട് അങ്ങനെ പരാതിപ്പെടേണ്ട കാര്യമില്ല. പാർട്ടി പിതാവിനെ പരിഗണിക്കുന്നില്ല എന്നൊന്നും പറയാനാവില്ല. കേരളത്തിൽ ഉടനീളമുള്ള സി എച്ച് സെന്ററുകൾ പാർട്ടിയാണ് നടത്തുന്നത്. പാർട്ടി അവഗണിച്ചു എന്ന് കരുതുന്നില്ലെന്നും മുനീർ പറഞ്ഞു.
തന്റെയും പാണക്കാട് കുടുംബവും തമ്മിലുള്ള ബന്ധം സുദൃഢമാണ്. എല്ലാത്തിലും എന്റെ പിതാവിന്റെ പേരു വന്നില്ലെന്ന് പരാതിപ്പെടാനാകില്ലല്ലോ. പാര്‍ട്ടി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്. കെ ടി ജലീല്‍ പിതാവിനെ ഓര്ത്തതില് സന്തോഷമെന്നും എം കെ മുനീര്‍ പറഞ്ഞു. പുതിയ ഓഫീസില്‍ ലീഗിന്റെ എല്ലാ നേതാക്കളുടെ പേരിലും സ്മാരകങ്ങള്‍ പണിതപ്പോള്‍ സി എച്ചിന്റെ പേരില്‍ ഒരു കുളിമുറി പോലും സ്ഥാപിച്ചില്ലെന്നാണ് ജലീല്‍ പറഞ്ഞത്.