


ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്നും മോചനത്തിന് ധാരണയിലെത്തിയതായും പുറത്തുവരുന്ന വാര്‍ത്തകള്‍ വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യങ്ങളോട് ആവശ്യപ്പെട്ടു.
‘ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്, കേസില്‍ ഇന്ത്യാ ഗവണ്മെന്റ് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കൂട്ടായ ശ്രമങ്ങളുടെ ഫലമായി, യെമനിലെ ഭരണകൂടം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള സര്‍ക്കാരുകളെ ഇടപെടുത്തിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രിയയുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്രപരമായ ഇടപെടലുകള്‍ തുടരുന്നുണ്ടെങ്കിലും, അവരുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തുന്ന ഔദ്യോഗിക കരാറും നിലവില്‍ ഇല്ല. എന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ആണ് പ്രതികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വിവരം ലഭിച്ചതെന്നായിരുന്നു അദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.