ആലപ്പുഴ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും എളമരം കമ്മീഷനിലും ഉള്ള ജി. സുധാകരന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന സിപിഎം എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്ന് സജി ചെറിയാന് പറഞ്ഞു.
സുധാകരനെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. അദ്ദേഹം പറഞ്ഞത് താന്‍ കേട്ടിട്ടില്ല. കേട്ടശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
നേരത്തെ, തനിക്കെതിരായുണ്ടായ എളമരം കമ്മീഷന് അന്വേഷണത്തില്‍ പ്രതികരണവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നതായും ജി. സുധാകരൻ പറഞ്ഞു.
എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന് താന്‍ ഒന്നും ചെയ്തില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. തന്റെ വിശദീകരണത്തിന്റെ ഒരുവരി പോലും അംഗീകരിച്ചില്ല. അപ്പോള്‍ ചിലത് മനസിലായി. എന്നാല്‍ മനസിലായത് ഇപ്പോള്‍ പറയുന്നില്ലെന്നും സുധാകാരന് കൂട്ടിച്ചേർത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ജി.സുധാകരന് പകരം സിപിഎം ജില്ലാ കമ്മിറ്റിയംഗം എച്ച്.സലാം ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സുധാകരന് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സലാം എസ്ഡിപിഐക്കാരന് എന്ന നിലയില്‍ പോസ്റ്റര്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുധാകരന് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചിരുന്നില്ല.
വിഷയത്തിൽ സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചിരുന്നു. എളമരം കരീമും കെ. ജെ. തോമസുമായിരുന്നു കമ്മീഷന് അംഗങ്ങള്‍.
നേരത്തെ, കരുവന്നൂര്‍ സഹകരണബാങ്ക് വിവാദത്തിലും സുധാകരന് പ്രതികരിച്ചു. പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായതായി അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. തെറ്റുകാര്‍ ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ തടയാനാകില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. എം.കെ. കണ്ണന് കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണമെന്നും സുധാകരന് ഓര്‍മിപ്പിച്ചു.