തിരുവനന്തപുരം : മാസപ്പടി കേസിൽ എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇഡിക്ക് ഉടൻ കൈമാറില്ല . ഇരുപത്തി അയ്യായിരത്തിലധികം പേജുകൾ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടൻ കൈമാറാൻ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ അറിയിച്ചു.
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്.ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ അഡീഷനൽ സെഷൻസ് കോടതി അംഗീകരിക്കുകയും കുറ്റപത്രം ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ഇഡിയുടെ അഭിഭാഷകന് നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ കേസിൽ 11-ാം പ്രതിയാണ്.