ന്യൂഡൽഹി : എക്സാലോജിക് – സിഎംആര്‍എല്‍ മാസപ്പടിക്കേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഇന്ന് ഹാജരാക്കും.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവിശ്യം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.
മാസപ്പടി ആരോപണത്തിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് പ്രധാന ഹര്‍ജിയില്‍ കമ്പനിയുടെ വാദം. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് കമ്മിഷന് തീര്‍പ്പാക്കിയ വിഷയത്തില്‍ മറ്റ് അന്വേഷണങ്ങള്‍ കഴിയില്ലെന്നും വ്യക്തമാക്കി. പ്രധാന ഹര്‍ജി പരിഗണിക്കവേ, എസ്എഫ്ഐഒ അന്വേഷണം തുടരാന്‍ അന്നത്തെ ജഡ്ജി സുബ്രഹ്മണ്യം പ്രസാദ് അനുമതി നല്‍കിയിരുന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശിച്ചിരുന്നതായി സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. കോടതിയുത്തരവ് ധിക്കരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.