ന്യൂഡൽഹി : പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷമെന്ന് പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ മുനീർ അഹമദ്. വിവാഹം സിആര്‍പിഎഫ് ആസ്ഥാനത്ത് അറിയിച്ചിരുന്നുവെന്നും വിവാഹം സംബന്ധിച്ച രേഖകൾ നൽകിയിരുന്നതായും മുനീർ അഹമദ് വിശദീകരണം നൽകി.
‘ഞങ്ങളുടെ വിവാഹം 2024 മെയ് 24ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. ഞാൻ സിആർപിഎഫിലായിരുന്നു, അതിനാൽ ഞാൻ അനുമതി തേടി. 2022 ഡിസംബർ 31ന് ഞാൻ അവർക്ക് ഒരു കത്ത് എഴുതി. അവർ വിവാഹ കാർഡും വേദിയും ചോദിച്ചു. ഞാൻ എല്ലാം സിആർപിഎഫിന് സമർപ്പിച്ചു. ശരിയായ വഴിയിലൂടെ അത് ഡൽഹിയിലെ സിആർപിഎഫ് ഡയറക്ടറുടെ പക്കൽ എത്തി’- മുനീർ അഹമദ് പറഞ്ഞു.
പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ജവാനെ പിരിച്ചുവിട്ടത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട് സിആര്‍പിഎഫ് നടപടി സ്വീകരിക്കുകയായിരുന്നു.