ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടം കുക്കി യുവതികളെ പൊതുവഴിയിലൂടെ നഗ്നരായി നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം. മെയ് നാലിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബുധനാഴ്ച വ്യാപകമായി പ്രചരിച്ചത്.ഇതോടെ മണിപ്പൂരിൽ സംഘർഷം വർധിച്ചിരിക്കുകയാണ്.
ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വ്യാഴാഴ്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് വീഡിയോ പുറത്തായത്. മേയ് മാസം നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യം അരങ്ങേറിയത്. മെയ്ത്തീകൾക്ക് പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം കുക്കി- മെയ്ത്തീ സംഘർഷമായി വളർന്നത് മെയ് മൂന്നു മുതലായിരുന്നു.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയുള്ള കാങ്പോപ്പി ജില്ലയിലാണ് സംഭവമുണ്ടായത്. രണ്ടു സ്ത്രീകളും കൈകൂപ്പി യാചിച്ചിട്ടും അവര്‍ക്കെതിരെ പരസ്യമായി ലൈംഗികാതിക്രമം തുടര്‍ന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളെ തിരിച്ചറിയുന്നതിനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദേശീയ വനിതാ കമീഷനും, ദേശീയ പട്ടികവർഗ കമീഷനും നടപടിയെടുക്കാൻ തയാറാകണമെന്നും ഐടിഎൽഎഫ് ആവശ്യപ്പെട്ടു. ഫൈനോം ഗ്രാമത്തിൽ രണ്ട് യുവാക്കളെ വധിച്ചുവെന്നും സംഘടന ആരോപിച്ചു.
അതിനിടെ കലാപം അമർച്ച ചെയ്യാനാകാത്ത മണിപ്പുരിൽ ഐജി വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ക്വാക്കീതെല്ലിൽ സോൺ രണ്ട് ഐജിയായ കെ കബീബിന്റെ വാഹനവ്യൂഹം ജനക്കൂട്ടം ആക്രമിച്ചു. വാഹനങ്ങൾ അഗ്നിക്കിരയാക്കിയെങ്കിലും ഐജിയും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. അകമ്പടിപോയ ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സംഭവത്തിൽ 30പേർ അറസ്റ്റിലായി. മുഖ്യമന്ത്രി എൻ ബിരേൻസിങ്ങിന്റെ വസതിയിലേക്ക് നിവേദനം സമർപ്പിക്കാനായി മാർച്ച് ചെയ്ത മെയ്ത്തീ വനിതകൾ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജമെയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ഒരു ദ്രുതകർമസേനാംഗത്തിന് പരിക്കേറ്റു.