കോഴിക്കോട് : മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ 2 പൊലീസുകാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത്.കെ എന്നിവരെയാണ് പ്രതി ചേർത്തത്.
പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ ബിന്ദുവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇവർക്ക് സാമ്പത്തിക ഇടപാടുകളുൾപ്പടെ മറ്റു ബന്ധമുള്ളതായാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ, കേസിൽ ആകെ 12 പ്രതികളായി.
ഇതോടപ്പം, കെട്ടിടം വാടകയ്ക്ക് എടുത്ത നിമീഷിനെയും പ്രതി ചേർത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് 2 വര്‍ഷം മുമ്പാണ് ബഹ്റീൻ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയായ ഇയാൾ വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.
രണ്ടുദിവസം മുൻപാണ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് അറസ്റ്റിലായത്.