


കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും. കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകൻ ക്ലാസിലുള്ളപ്പോൾ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെയാണ് . വീഡിയോ ചർച്ചയായതിന് പിന്നാലെ മഹാരാജാസ് കോളജ് കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പ്രിയേഷിന്റെയടക്കം പരാതിയിലാണ് നടപടി.
കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നായിരുന്നു അധ്യാപകൻ ഡോക്ടർ പ്രിയേഷിന്റെ പ്രതികരണം. തെറ്റ് ചെയ്തവർ മാപ്പ് പറയണം. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു . കസേര എടുത്ത് മാറ്റിയ സ്വാതി എന്ന കുട്ടി എന്നെ സഹായിക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹമെന്നും അധ്യാപകൻ വ്യക്തമാക്കി
അതേസമയം, മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ്യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.