ചെന്നൈ : കേരളത്തിൽനിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുവരാൻ ഉപയോഗിച്ച ലോറി ലേലംചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി. തിരുനെൽവേലി ജില്ലയിൽ ഡിസംബറിൽ മാലിന്യം തള്ളിയതിനെത്തുടർന്ന് പിടിച്ചെടുത്ത ലോറിയാണ് ലേലം ചെയ്യാൻ ഉത്തരവിട്ടത്. ലോറി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ നൽകിയ ഹരജി ഹൈക്കോടതി മധുര ബെഞ്ച് തള്ളി.
മെഡിക്കൽ മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമാണെന്നും അയൽ സംസ്ഥാനത്തുനിന്ന് നിയമവിരുദ്ധമായി മാലിന്യം കൊണ്ടുവരുന്നവർക്കുള്ള ശിക്ഷയാണിതെന്നും കോടതി വിശദീകരിച്ചു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷയുടെ ഭാഗമായി വാഹനങ്ങൾ കണ്ടുകെട്ടി ലേലം ചെയ്യണമെന്നും ജഡ്ജി ഉത്തരവിട്ടു.
തിരുനെൽവേലിയിലെ കൊടങ്ങനല്ലൂർ, കൊണ്ടനഗരം തുടങ്ങിയ ഗ്രാമങ്ങളിലാണ് കേരളത്തിൽനിന്നുള്ള മെഡിക്കൽ മാലിന്യം തള്ളിയത്. ഇതിനെതിരേ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണ മേഖലാ ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് മാലിന്യം ഗ്രാമങ്ങളിൽനിന്ന് നീക്കാൻ കേരളം നടപടിയെടുത്തിരുന്നു.