

ന്യൂഡൽഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ ബുക്കിംഗുകള്‍ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്. (LPG Booking Rule Changed: Rural Consumers should wait 45 days for booking)
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യേണ്ട കാര്യമില്ലെന്നും അറിയിച്ചതിന് പിന്നാലെയാംണ് പെട്രോളിയം മന്ത്രാലയം ഈ സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരായി കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നു എന്ന് പെട്രോളിയം, പ്രകൃതിവാത മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുക്കിങില്‍ പല മടങ്ങ് വര്‍ധനയുണ്ടായി. പ്രതിദിനം അന്‍പത് ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു.
പെട്രോളിനോ ഡീസലിനോ എടിഎഫിനോ മണ്ണെണ്ണയ്ക്കോ ഒന്നും രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്നും എല്‍പിജിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഒരു കാരണം ഉപയോക്താക്കള്‍ ആശങ്കപ്പെട്ട് കൂട്ടതോടെ സിലിണ്ടര്‍ വാങ്ങാന്‍ ശ്രമിക്കുന്നതാണെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് ലോക്സഭയില്‍ വിശദീകരിച്ചു. ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് നാളേക്ക് കരുതിവയ്ക്കേണ്ട സാഹചര്യം നിലവിലില്ല. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയില്‍ പറഞ്ഞു. 45 ശതമാനം മാത്രമാണ് ക്രൂഡ് ഓയില്‍ നീക്കം ഹോര്‍മൂസ് കടലിടുക്ക് വഴി നടത്തിയിരുന്നതെന്നും ഇന്ധനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.