കൊച്ചി : എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് എൽപിജി വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള എൽപിജി വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ലോഡിങ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ ഉദയംപേരൂരിലെ ഐഓസി പ്ലാന്റിൽ സമരം ആരംഭിച്ചത്. ഈ മാസത്തെ ലഭിക്കാനുള്ള ശമ്പളം 5-ാം തീയതി കഴിഞ്ഞിട്ടും ലഭിക്കാത്തതും, കിട്ടുന്ന ശമ്പളം വെട്ടികുറച്ചതുമാണ് തൊഴിലാളി സമരത്തിന് കാരണം.
രാവിലെ മുതൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള നൂറിലേറെ ലോറികളാണ് പ്ലാന്റിന് മുന്നിൽ എൽപിജി നിറയ്കാനായി കാത്ത് കെട്ടി കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്ലാൻറ്റാണിത്. സമരത്തിനിടെ തൊഴിലാളികളുമായി അധികൃതർ ചർച്ച നടത്തുകയാണ്. സമരത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാനത്തെ എൽപിജി വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും.