


തിരുവനന്തപുരം : സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന് എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ ഉള്‍പ്പെടെ പേരുള്ളത്. സാമ്പത്തിക കുറ്റങ്ങളിലുള്‍പ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാര്‍ട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. ഷര്‍ഷാദ് പാര്‍ട്ടിക്ക് മുമ്പാകെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ചോദ്യങ്ങളില്‍ ഇതുവരേയും വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. രാജേഷുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ബന്ധമുണ്ടെന്നും മകന് വേണ്ടി എം വി ഗോവിന്ദന് വിഷയത്തില്‍ കണ്ണടച്ചെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.
ലോക കേരളസഭ അംഗവും വിദേശ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് എതിരെ ഡിജിപിക്ക് ഉള്‍പ്പെടെ നല്കിയ പരാതിയില്‍ നാല് വര്‍ഷത്തോളമായി നടപടി ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു. രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് മുഹമ്മദ് ഷെര്‍ഷാദിന്റെ ആരോപണം. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയതെന്നും ഷെര്‍ഷാദ് പറയുന്നു.
രാജേഷ് കൃഷ്ണയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയില്‍ ഒന്നും നടപടി ഉണ്ടാകില്ലെന്ന് മനസിലാക്കിയതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 2023 ല്‍ നല്കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനൊപ്പം രാജേഷ് കൃഷ്ണയുടെ സാമ്പത്തിക ഇടപാടും മറ്റും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും ഡിജിപിക്കും ഒന്നിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ആദായ നികുതി അന്വേഷണം നടക്കുന്നു എന്നാണ് വിവരം. എന്നാല്‍ ഡിജിപിക്ക് നല്കിയ പരാതിയില്‍ ലഭിച്ചത് ഓട്ടോമാറ്റിക് മറുപടി മാത്രമാണ്. മറ്റ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു.
രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് ആനയിച്ചത് രാജേഷ് കൃഷ്ണയാണ് ആ ഫോട്ടോ ഉള്‍പ്പെടെ ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചു. അത് മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും അറിയില്ലായിരിക്കും. കൈരളി എന്ന സംഘടനയുടെ പേരില്‍ 33000 പൗണ്ട് വയനാട് ദുരിതാശ്വാസത്തിന് വേണ്ടി പിരിച്ചു. ആ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ്.
സാധാരണ പ്രവാസിയായിരുന്ന രാജേഷ് കൃഷ്ണ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലോക കേരള സഭയില്‍ ഇടം നേടി. മുന്‍ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്റെ സഹായത്തോടെയായിരുന്നു ഇത്. ഇതിന് ശേഷം യുകെയില്‍ വസ്തുവാങ്ങിക്കുകയും പുഴു ഉള്‍പ്പെടെയുള്ള സിനിമകളില്‍ നിക്ഷേപം നടത്തുകയും ചെയ്തു. കിങ്ഡം എന്ന സ്ഥാപനത്തിന്റെ പേരില്‍ വലിയ ഫണ്ട് തട്ടിപ്പ് നടത്തി. വിദേശ ഫണ്ടുകള്‍ ഇതുവഴി കൈകാര്യം ചെയ്തു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തതോടെ കര്‍ണാടകയിലും തമിഴ്നാട്ടിലും സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ തടഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു.
അതേസമയം കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് പി ബി യോഗത്തിന് മുന്നില്‍ വരുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. വിഷയത്തില്‍ പി ബി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.