തൃശൂർ : പുലിഭീതി നിലനിൽക്കുന്ന ചിറങ്ങര മംഗലശേരിയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കോതമംഗലത്ത് നിന്നും ലോറി മാര്‍ഗമാണ് കൂട് എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനായില്ല.
ഇക്കഴിഞ്ഞ 14ന് ചിറങ്ങര ധനേഷിന്റെ വീട്ടുമുറ്റത്ത് നിന്നും അജ്ഞാത ജീവി വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയിരുന്നു. നായയുടെ കരച്ചിൽ കേട്ട് എത്തി വീട്ടുകാർ നിരീക്ഷണ കാമറ പരിശോധിച്ചതോടെയാണ് നായയെ പുലിയെ പോലെ തോന്നിപ്പിക്കുന്ന ജീവി കൊണ്ടു പോയ ദൃശ്യം വ്യക്തമായത്.
തുടര്‍ന്ന് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പുലിയെ പിടകൂടാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പുലിയെ നിരീക്ഷിക്കുന്നതിന് നാല് കാമറകള്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.