

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് തോൽവി. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് തോറ്റത്.
യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വൻ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ വാർഡ്. ജനകീയനായ നേതാവായിരുന്നു ബിനു. പ്രചാരണത്തിന് വമ്പന്മാർ എത്തിയെങ്കിലും വോട്ടിൽ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണയും ഈ വാർഡിൽ മേരിയായിരുന്നു വിജയിച്ചത്.
ജനകീയനായ നേതാവായിരുന്നിട്ടും ബിനുവിന് ഈ വാർഡിൽ വിജയിക്കാനായില്ലെന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. വൻ ശ്രദ്ധാകേന്ദ്രമായിരുന്ന ഈ വാർഡിൽ, പ്രമുഖ നേതാക്കളെ അണിനിരത്തി നടത്തിയ പ്രചാരണങ്ങൾ വോട്ടായി മാറിയില്ല.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെയാണ് കുന്നുകുഴിയിലെ ഈ ഫലം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കം യുഡിഎഫ് മുന്നേറുകയാണ്. തൃശൂരിൽ 45 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ, എൽഡിഎഫിന് 28 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്.
കണ്ണൂരിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. കൊച്ചിയിൽ യുഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. കോഴിക്കോട് തുടക്കത്തിൽ യുഡിഎഫ് മുന്നേറ്റം ദൃശ്യമായെങ്കിലും പിന്നീട് എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു.