ആലുവ: പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസ് (കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) റിപ്പോർട്ട് സമർപ്പിച്ചു. ജലത്തിൽ രാസ സാന്നിധ്യം കണ്ടെത്തി. അമോണിയം, സൾഫൈഡ് എന്നിവയുടെ അളവാണ് അപകടകരമാം തരത്തിൽ കണ്ടെത്തിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു.
ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമാണെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു.പ്രാഥമിക ജല പരിശോധന ഫലം ആണ് ഫിഷറീസ് വകുപ്പിന് കുഫോസ് കൈമാറിയത്. വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് കുഫോസ് വി.സി അറിയിച്ചു. കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിർദേശാനുസരണം സർവകലാശാല വി.സിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണം രാസമാലിന്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തള്ളിയാണ് കുഫോസിന്റെ റിപ്പോർട്ട്. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോട്ടിലുള്ളത്.