തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെ.എസ്.ആർ.ടി.സി ഡ്രെെവർ എൽ. എച്ച്. യദു. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽ എയുമായ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർക്കെതിരെയാണ് കേസെടുക്കണമെന്നാണ് യദു ആവശ്യപ്പെടുക. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് വിവരം.
അതേസമയം, കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നേമം സ്വദേശി എൽ. എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27ന് കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു.
ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്. ഒ ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തു. കന്റോൺമെന്റ് എസ്.എച്ച്. ഒ യെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദു ആവശ്യപ്പെടുന്നത്.