തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവുമായി കെഎസ്ഇബി. ജൂൺ മാസത്തിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. ഇന്ധന സർച്ചാർജ് ഇനത്തിൽ ഇടാക്കിയിരുന്ന തുകയാണ് കുറയുന്നത്.
മാസത്തിൽ ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിൽ ബിൽ അടക്കുന്ന ഗാർഹിക ഉപഭോക്താക്കളടക്കമുള്ളവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജ് ഇനത്തിൽ കുറയുക. ഒരു മാസം, രണ്ട് മാസം ബില്ലുകളിൽ യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന ചാർജ് ഈടക്കിയിരുന്നത്. ഈ തുക യഥാക്രമം അഞ്ചും ഏഴും പൈസയായി കുറയും.
ഏപ്രിൽ മാസത്തിൽ രണ്ട് മാസം കൂടുമ്പോൾ അടയ്ക്കുന്ന ബില്ലിലെ ഇന്ധന സർച്ചാർജ് കുറച്ചിരുന്നു. മെയിൽ ഇരു വിഭാഗക്കാർക്കും എട്ട് പൈസ സർച്ചാർജ് ഈടാക്കി. വൈദ്യുതി ഉത്പാദനത്തിനു വേണ്ട ഇന്ധന വില കൂടുമ്പോഴുള്ള അധിക ബാധ്യത പിരിച്ചെടുക്കാനാണ് സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഏപ്രിലിൽ വന്ന 12.39 കോടിയുടെ അധിക ബാധ്യതയാണ് ജൂണിൽ പിരിക്കുന്നത്.
ആയിരം വാട്സ് കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കളേയും ഗ്രീൻ താരിഫിലുള്ളവരേയും ഇന്ധന സർച്ചാർജിൽ നിന്നു പൂർണമായി ഒഴിവാക്കി.