കോട്ടയം: ആകാശപ്പാതയുടെ ബലപരിശോധന ഇന്നാരംഭിക്കും. കോട്ടയം നഗരത്തില്‍ ഇന്നു മുതല്‍ നാലു ദിവസം രാത്രിയില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഇന്നു മുതൽ 22 വരെ രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് കിറ്റ്കോയുടെ നേതൃത്വത്തില്‍ പരിശോധന നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ബലപരിശോധന നടത്തുന്നത്. ഗതാഗതക്കുരുക്കിന് ഇടവരുത്താതെ രാത്രി സമയത്തു നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ആകാശപാത പദ്ധതി തുടരണോ, അതോ പൊളിച്ച് നീക്കണമോയെന്ന് കോടതി നിര്‍ദേശിക്കുന്നത്.
ഗതാഗത നിയന്ത്രണം ഇങ്ങനെ
തിരുവനന്തപുരം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍നിന്ന് തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ് വഴി തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി, ചാലുകുന്ന് വഴി പോകണം.
കെകെ റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കളക്ടറേറ്റ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി, ടിഎംഎസ് ജംഗ്ഷനിലെത്തി സീസേഴ്സ് ജംഗ്ഷന് വഴി പോകണം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ നാഗമ്പടം സീസേഴ്സ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞു ടിഎംഎസ് ജംഗ്ഷനിലെത്തി, ഗുഡ്ഷെപ്പേർഡ് വഴി പോകണമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.