കോഴിക്കോട് : കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയില്‍. ബൈക്കിലെത്തിയ രണ്ടുപേരെയാണ് പിടികൂടിയത്. നേരത്തെ ബൈക്കിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ചു ദിവസം മുന്‍പ് പരപ്പാറ അങ്ങാടിയില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന് അനൂസ് റോഷനെ(21) ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ടു പേര് ബൈക്കിലെത്തി. പിന്നാലെ കാറില്‍ എത്തിയവരും ഉള്‍പ്പെടെ ആദ്യം അനൂസ് റോഷന്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അനൂസിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
അനൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അനൂസിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം നേരത്തെയും സംഭവ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘം കൊടുവള്ളി പരപ്പാറയില്‍ എത്തിയത്. കാറിലെത്തിയ സംഘം പ്രദേശത്ത് കുറച്ച് സമയം ചെലവഴിക്കുന്നതും നാട്ടുകാരനുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരന് അജ്മല്‍ റോഷന് വിദേശത്തായിരുന്നു.