കൊച്ചി : ശബ്ദരേഖ വിവാദത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ജില്ലാ സെക്രട്ടറി കെ. എം ദിനകരനും ഒരേ വേദിയിൽ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ സമ്മേളനത്തിന് എത്തിയിട്ടുണ്ട്.
ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ കമല സദാനന്ദനും ദിനകരനും ഖേദം പ്രകടിപ്പിച്ചു. ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. എന്നാൽ ബിനോയ് വിശ്വം തിരിച്ച് പ്രതികരിച്ചില്ലെന്നാണ് സൂചന. 24ന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗം ശബ്ദരേഖ ചർച്ച ചെയ്യും.
എന്നാൽ മാപ്പ് പറച്ചിലിനെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയിൽ ചർച്ച ചെയ്യില്ലെന്നും ബിനോയ് പറഞ്ഞു. പാർട്ടി സെക്രട്ടറിയായി ബിനോയ് വിശ്വം പോരാ എന്ന ആക്ഷേപിക്കുന്നതിന് ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്. ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’, എന്നാണ് കെ.എം. ദിനകരന് പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,’എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്പര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,’ എന്നുമാണ് കമല സദാനന്ദന് മറുപടി പറയുന്നത്.