


തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ ലോണ്‍ പരസ്യം നല്കി സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ അഭിമന്യു കുമാറിനെ ബിഹാറിലെ തന്നെ ഔറങ്കാബാദ് ജില്ലയിലെ മാലി എന്ന സ്ഥലത്ത് നിന്നാണ് കേരള പൊലീസ് പിടികൂടിയത്. നക്സല്‍ ഭീഷണിയുള്ളതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷന് ആക്രമിച്ച് പൊലീസുകാരെ വധിച്ച് ആയുധങ്ങളുമായി കടന്ന സംഭവം നടന്നതുമായ സ്ഥലത്ത് വച്ച് മാലി പൊലീസിന്റെ സഹായത്തോടെ കോഴിക്കോട്ടുള്ള ചോമ്പാല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ നല്കിയ വ്യാജ ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത അഴിയൂര്‍ സ്വദേശിനിയുടെ ഫോണ്‍ അക്സസ്സ് ചെയ്ത് പണം തട്ടിയെടുത്ത കേസിലാണ് നടപടി. പണം തട്ടിയെടുത്ത ശേഷം തുടര്‍ന്നും കൂടുതല്‍ പണം ആവശ്യപ്പെടുകയും പണം അയച്ച് നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെയും 13 വയസ്സ് പ്രായമുള്ള മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോ നിര്‍മ്മിച്ച് അയച്ച് നല്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ യുവതി നല്കിയ പരാതിയില്‍ ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു ഐപിഎസ് നല്കിയ നിര്‍ദ്ദേശപ്രകാരം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പക്ടര്‍ സേതുനാഥ് എസ് ആര് ബീഹാറില്‍ പോയി അന്വേഷണം നടത്തുന്നതിനായി സബ് ഇന്‍സ്പക്ടര്‍ ജെഫിന് രാജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് പിടി, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എം കെ എന്നിവരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. മാലി പൊലീസിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് സാന്നിദ്ധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഒഴിവാക്കി അര്‍ദ്ധരാത്രിയില്‍ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് വാങ്ങി താല്കാലിക കസ്റ്റഡിയില്‍ പാര്‍പ്പിച്ച് മറ്റ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണ സംഘം മടങ്ങിയത്.