തിരുവനന്തപുരം : മിത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണമെന്നാവശ്യത്തിൽ എന്‍ എസ് എസ് ഉറച്ച് നില്‍ക്കുകയാണ് ഇതിനിടിയിലാണ് നിയമസഭ സമ്മേളനം നാളെ ആരംഭിക്കുന്നത്.
നാളെ ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീണ്ട് നില്ക്കും. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്. ഈ മാസം 23 വരെ സമ്മേളിക്കുന്ന സഭയിലേക്ക് മുതലപ്പൊഴി മുതല്‍ പ്ലസ് വണ്‍ സീറ്റ് വരെയുള്ള നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഉയരും . മിത്ത് വിവാദമാണ് പ്രധാന വിഷയം.എന്നാല്‍ ഇത് സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മദ്യനയം,സെമി ഹൈസ്പീഡ് റെയില്‍, ഇ.ശ്രീധരന് നല്കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, എഐ ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും,മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും.ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ബില്‍ ,അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.