കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡി നല്കിയ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കമെന്നും തുടര്‍ച്ചയായി സമന്‍സ് അയക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സമാന ആവശ്യം ഉന്നയിച്ച് കിഫ്ബിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ കോടതി നേരത്തെ ഇഡിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ അന്വേഷണവുമായി ഐസകും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിക്കെതിരെ ഇഡി സത്യവാംഗ്മൂലം സമർപ്പിച്ചു. ആവശ്യപ്പെട്ട രേഖകൾ പോലും തോമസ് ഐസക് നൽകാൻ തയാറാകുന്നില്ലെന്ന് ഇഡി ആരോപിച്ചു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി പറയുന്നു. ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് അയച്ചിരുന്നു.