കൊച്ചി : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ശശിധരന് കമ്മീഷന് നിയമനം ഹെെക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. മൂന്ന് എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. വിഷയത്തില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
എസ്എന്‍ഡിപി യോഗം വാര്‍ഷിക തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു. സാധാരണ ജനപ്രാതിനിധ്യ രീതിയിലാണ് 200ല്‍ പരം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്താറുള്ളത്. ഇത്തവണയും അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ജനപ്രാനിധ്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെയും താത്പര്യം. ഈ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ റിട്ടേര്‍ഡ് ജസ്റ്റീസ് ശശിധരന് കമ്മീഷനെ നിയോഗിച്ചു. ഇത് ചോദ്യം ചെയ്താണ് മൂന്ന് അംഗങ്ങള്‍ ഹൈക്കോടതിയില്‍ എത്തിയത്. എസ്എന്‍ഡിപി യോഗം ഒരു സ്വകാര്യ കമ്പനിയാണ്. കേരള നോണ്‍ ട്രേഡിംഗ് കമ്പനി ആക്ടും ഇന്ത്യന്‍ കമ്പനി ആക്ടും പ്രകാരമാണ് എസ്എന്‍ഡിപി പ്രവറത്തിക്കുന്നത്. അതിനാല്‍ സർക്കാരിന് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജസ്റ്റീസ് ശശിധരന് കമ്മീഷന് നിയമനം രണ്ട് മാസത്തേക്ക് റദ്ദാക്കുകയായിരുന്നു.