കൊച്ചി : സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിയമനിർമാണം എന്ന് നടത്താനാകുമെന്ന് അടുത്തയാഴ്ച അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.
ഏപ്രിൽ അവസാനമോ മെയ് ആദ്യമോ സിനിമ കോൺക്ലേവ് നടത്തുമെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇത് ഓഗസ്റ്റ് രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്താൻ പുന:ക്രമീകരിച്ചതായി ഇന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിനിമ മേഖലയിലെ ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച് സർക്കാർ കോടതിയിൽ സാവകാശം തേടി.
നിയമനിർമ്മാണം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. കാലതാമസം ഒഴിവാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ സംബന്ധിച്ച അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം കോടതിയിൽ വിശദീകരിച്ചു. ഹരജികൾ ജൂൺ 9ന് പ്രത്യേക ബെഞ്ച് വീണ്ടും പരിഗണിക്കും.